ഭൂമി തർക്കത്തിൽ ഇടപെട്ടു; ഹരിയാനയിൽ അന്ധനായ ഇമാമിനേയും ഭിന്നശേഷിക്കാരി ഭാര്യയേയും വെട്ടിക്കൊന്ന നിലയിൽ

Last Modified തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (15:12 IST)
ഹരിയാനയിൽ അന്ധനായ ഇമാമിനേയും ഭിന്നശേഷിക്കാരി ഭാര്യയേയും വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തി. സോനെപത് ജില്ലയിലെ മാണിക് മജ്രിയിലെ പള്ളിയോട് ചേര്‍ന്നുള്ള മുറിയിലാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പാനിപട്ട് ജില്ലയിലെ മൊഹാലി ഗ്രാമത്തില്‍ താമസക്കാരായ ഇര്‍ഫാന്‍ (36), ഭാര്യ യാസ്മിന്‍ ഏലിയാസ് മീന (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയിലെ പ്രഭാത പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ എത്തിയവരാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

കൊലപാതകത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞ ദിവസം ദമ്പതിമാരെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രദേശവാസി പൊലീസിനോടു പറഞ്ഞു.

പ്രദേശത്തെ എല്ലാവരുമായി സൌമ്യമായി ഇടപെടുന്ന ആളായിരുന്നു ഇമാം. ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം രണ്ട് സംഘങ്ങള്‍ തമ്മില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. തർക്കം അവസാനിപ്പിക്കുന്നതിനായി ഇമാം ഇടപെട്ടു, പക്ഷേ ഒരു സംഘം ആളുകൾ ഇദ്ദേഹത്തിനു നേരെ തിരിയുകയായിരുന്നു. തുടര്‍ന്ന് സംഘം ഇമാമിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഗ്രാമവാസികള്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :